ഒരാടിൽ നിന്നും ഒന്നിലേറെ ആടുകളിലേക്ക് പകരുന്ന ജോൺസ് രോഗം

ഒരാടിൽ നിന്നും ഒന്നിലേറെ ആടുകളിേലേക്ക് പകരുന്ന ജോണ്‍സ് രോഗം അറിഞ്ഞിരിക്കേണ്ടവയെല്ലാം
കൊവിഡ് കാലത്ത് മൃഗങ്ങളിലും അസുഖങ്ങൾ ശ്രദ്ധയിൽ പ്പെടുന്നുണ്ട്. ഇതിൽ ആടുകളിൽ കാണപ്പെടുന്ന ഒരു തരം രോഗമാണ് ജോൺസ് രോഗം. 
മൈക്കോ ബാക്ടീരിയ കുടുബത്തില്‍പ്പെടുന്ന ക്ഷയരോഗാണുക്കളോട് സാമ്യമുള്ള ബാക്ടീരിയകളാണ് ജോണ്‍സ് രോഗം ഉണ്ടാക്കുന്നത്. ആടുകളിലും, ചെമ്മരിയാടുകളിലും കന്നുകാലികളിലും ഈ രോഗം കാണപ്പെടുന്നു. രോഗം ബാധിച്ച മൃഗങ്ങള്‍ ക്ഷീണിക്കുകയും ഉല്‍പാദനക്ഷമത നഷ്ടപ്പെടുകയും ചെയ്യുന്നതു മൂലം കര്‍ഷകര്‍ക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നു.


രോഗലക്ഷണങ്ങള്‍

ദഹനേന്ദ്രിയത്തെ ബാധിക്കുന്ന ഈ രോഗം മാരകവും ദീര്‍ഘകാലം നീണ്ടു നില്‍ക്കുന്നതുമാണ്. ചെറിയപ്രായത്തില്‍ത്തന്നെ രോഗബാധ ഉണ്ടാകുമെങ്കിലും മാസങ്ങളോ വര്‍ഷങ്ങളോ നീണ്ട കാലയളവിന്‌ശേഷം മാത്രമേ രോഗലക്ഷണങ്ങള്‍ പ്രകടമാകാറുള്ളൂ. രോഗബാധയുള്ള മൃഗങ്ങളുടെ ചാണകത്തിലൂടെ രോഗാണുക്കള്‍ വിസര്‍ജ്ജിക്കപ്പെടുന്നു. രോഗാണുബാധയേറ്റിട്ടുള്ള തീറ്റ, വെള്ളം, പരിസരം എന്നിവയിലൂടെ മറ്റു മൃഗങ്ങള്‍ക്ക് രോഗം പിടിപെടാം.

രോഗം ബാധിച്ച ആടുകളില്‍ ശരീരഭാരം കുറഞ്ഞുവരുന്നു. പോഷകസമൃദ്ധമായ ഭക്ഷണം കൊടുത്താലും ശരീരഭാരം കൂടുന്നില്ല. കറവയുള്ള ആടുകളില്‍ പാലുല്പാദനം കുറയുന്നു. കന്നുകാലികളില്‍ കാണപ്പെടുന്നതുപോലെ യാതൊരു ചികിത്സകൊണ്ടും മാറാത്ത നീണ്ടു നില്‍ക്കുന്ന വയറിളക്കം ആടുകളില്‍ കാണാറില്ല. ഇടയ്ക്കിടെ ചെറുതായുള്ള വയറിളക്കം കാണാം. അവസാനഘട്ടത്തില്‍ ശരീരം ശോഷിച്ച് കിടപ്പിലാവുകയും മരണം സംഭവിക്കുകയും ചെയ്യുന്നു. രോഗബാധമൂലം ചത്ത ആടുകളുടെ കുടലിലും ലസികാഗ്രന്ഥികളിലും ക്ഷതങ്ങള്‍ കാണപ്പെടും. കൂടാതെ കുടലുകള്‍ക്കുള്ളില്‍ കട്ടികൂടി കൂടുതല്‍ മടക്കുകളോട്കൂടി കാണപ്പെടുന്നു.

നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍

രോഗലക്ഷണങ്ങള്‍ വഴിയും തൊലിപ്പുറത്ത് നടത്തുന്ന ജോണിന്‍ ടെസ്റ്റ് വഴിയും രോഗാണുക്കളെ കണ്ടുപിടിക്കാനുള്ള ലബോറട്ടറി പരിശോധനകളിലൂടെയും രോഗനിര്‍ണ്ണയം നടത്താം. ക്ഷയരോഗത്തിനെതിരെ ഉപയോഗിക്കുന്ന മരുന്നുകള്‍ ഇതിനെതിരെയും ഒരു പരിധിവരെ പ്രയോജനപ്രദമാണ്. എന്നാല്‍ ഇത്തരം രോഗബാധയുള്ള ആടുകള്‍ മറ്റുള്ളവയിലേക്ക് രോഗം പരത്താമെന്നുള്ളതുകൊണ്ട് സാധാരണയായി ചികിത്സ നല്‍കാറില്ല. അസുഖബാധയുള്ള ആടുകളെ നേരത്തെ കണ്ടെത്തി ഒഴിവാക്കുകയാണ് നല്ലത്. കൂടാതെ തൊഴുത്തും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും അണുനശീകരണ ലായനികള്‍ ഉപയോഗിച്ച് കഴുകുകയും വേണം. പാലിലൂടെ രോഗബാധ കുട്ടികളില്‍ ഉണ്ടാകുമെന്നതുകൊണ്ട് അണുബാധയുള്ള തള്ളകളുടെ കിടാങ്ങളെ പ്രസവശേഷം ഉടന്‍ തന്നെ മാറ്റി നിര്‍ത്തണം. പുതിയതായി വാങ്ങുന്ന ആടുകള്‍ക്ക് രോഗബാധയില്ലെന്ന് ഉറപ്പുവരുത്തിയതിന്‌ശേഷം മാത്രം മറ്റുള്ളവയുടെ കൂടെ ഇടണം. ജോണ്‍സ് രോഗത്തിനെതിരായുള്ള കുത്തിവെപ്പുകള്‍ വിദേശരാജ്യങ്ങളില്‍ ഉണ്ടാക്കുന്നുണ്ടെങ്കിലും നമ്മുടെ നാട്ടില്‍ ലഭ്യമല്ല. ജോണ്‍സ് രോഗാണുവിന് മനുഷ്യരില്‍ കാണപ്പെടുന്ന ക്രോണ്‍സ് രോഗവുമായി ബന്ധമുണ്ടെന്ന് അടുത്ത കാലങ്ങളിലുണ്ടായ വെളിപ്പെടുത്തലുകള്‍ പൊതുജനാരോഗ്യ രംഗത്ത് ഇതിന്റെ പ്രാധാന്യം കൂട്ടുന്നു.

Comments

Popular posts from this blog

കഥകളിയുടെ ചരിത്രം, ഐതീഹ്യം , ആചാരം, വേഷം

കഥകളിയിലെ ദൃശ്യചാരുത കഥകളി മുദ്രകളിലൂടെ

ഭാരതീയ ഭാഷകളിലെ ആദ്യത്തെ യാത്രാവിവരണ ഗ്രന്ഥം : വർത്തമാന പുസ്ത്കം.., പാറേമ്മാക്കൽ ഗോവർണദോർ