ചുരുളഴിയാത്ത രഹസ്യം; ചാണക്യതന്ത്രം

ചാണക്യൻ - ചാണക്യന്റെ അന്ത്യം മൌര്യ സാമ്രാജ്യം സ്ഥാപിക്കാന്‍..

മൌര്യ സാമ്രാജ്യം സ്ഥാപിക്കാന്‍ ചന്ദ്രഗുപ്തനു പിന്നില്‍ പ്രവര്‍ത്തിച്ച ചാണക്യന്റെ അവസാന കാല ജീവിതത്തെക്കുറിച്ച് അവ്യക്തമായ പരാമര്‍ശങ്ങളാണ് ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.

മഗധം ഭരിച്ചിരുന്ന നന്ദരാജ വംശത്തില്‍ നിന്നും ഭരണം പിടിച്ചെടുത്ത ചന്ദ്രഗുപ്ത മൌര്യന്റെ പടയോട്ടം അതിവിസ്തൃതമായ മൌര്യ സാമ്രാജ്യത്തിന്റെ ചക്രവര്‍ത്തിപദത്തിലാണ് അവസാനിച്ചത്. സാമ്രാജ്യ രൂപീകരണത്തില്‍ തന്റെ ശക്തിയും ബുദ്ധിയുമായി പ്രവര്‍ത്തിച്ചിരുന്ന ചാണക്യനെ ചന്ദ്രഗുപ്ത മൌര്യന്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിയായി അവരോധിച്ചു. ശത്രുക്കളുടെ നീക്കത്തില്‍ സദാ ജാഗരൂകനായിരുന്ന ചാണക്യന്‍ ഒരു നിഴല്‍‌പോലെ ചന്ദ്രഗുപ്തനു പിന്നില്‍ എപ്പോഴും ഉണ്ടായിരുന്നു. ചക്രവര്‍ത്തിയുടെ ദൈനംദിന കാര്യങ്ങളില്‍ പ്രധാനമന്ത്രി വളരെ ജാഗ്രതയോടെ ഇടപെട്ടിരുന്നു. ഭക്ഷണത്തില്‍ വിഷം കലര്‍ത്തി അപായപ്പെടുത്താനുള്ള ശ്രമങ്ങളെ പരാജയപ്പെടുത്താന്‍ കര്‍ശന പരിശോധനകള്‍ക്ക് ശേഷം മാത്രമേ ചന്ദ്രഗുപ്തനെ ആഹാരം കഴിക്കാന്‍ ചാണക്യന്‍ അനുവദിച്ചിരുന്നുള്ളൂ. തന്നെയുമല്ല ഏതെങ്കിലും കാരണവശാല്‍ ഉള്ളില്‍ വിഷം ചെന്നാല്‍ തന്നെയും അതില്‍ നിന്നും ചക്രവര്‍ത്തിയെ രക്ഷിക്കാന്‍ പ്രധാനമന്ത്രി ഒരു ഉപായവും നടപ്പാക്കിയിരുന്നു.

ചന്ദ്രഗുപ്തനു കഴിക്കാന്‍ നല്‍കിയിരുന്ന ആഹാരത്തില്‍ ചാണക്യന്‍ ചെറിയ മാത്രയില്‍ വിഷം കലര്‍ത്തിയാണ് നല്‍കിയിരുന്നത്. ഈ പ്രയോഗം ചക്രവര്‍ത്തിയുടെ അറിവോടെ തന്നെയാണ് പ്രധാനമന്ത്രി ചെയ്തിരുന്നത്. നിത്യേന ചെറിയ മാത്ര അളവില്‍ വിഷം കഴിച്ചാല്‍ ആ വിഷത്തിനെതിരെ ശരീരം പ്രതിരോധ ശക്തിയുണ്ടാക്കുമെന്നും പിന്നീട് വല്യ തോതില്‍ വിഷം അകത്തു ചെന്നാല്‍ അത് ശരീരത്തില്‍ ഉണ്ടാക്കിയെടുത്ത പ്രതിരോധ ശക്തി കാരണം ഫലിക്കാതെ പോകുമെന്നുമായിരുന്നു ചാണക്യന്റെ കണക്കുകൂട്ടല്‍.

ഇത് തുടര്‍ന്നു വരുന്നതിനിടയില്‍ ഒരു നാള്‍ ചന്ദ്രഗുപ്തന്റെ പൂര്‍ണ്ണ ഗര്‍ഭിണിയായ ഭാര്യ, ദുര്‍ധ ചക്രവര്‍ത്തിക്ക് കഴിക്കാനുണ്ടാക്കി വച്ചിരുന്ന വിഷലിപ്തമായ ആഹാരം അബദ്ധത്തില്‍ കഴിക്കാനിടയായി. വിഷം തീണ്ടി ദുര്‍ധ മരിച്ചു. ദുര്‍ധയുടെ മരണമറിഞ്ഞ ചാണക്യന്‍ ഉടന്‍ തന്നെ കൊട്ടാര വൈദ്യന്മാരെ വരുത്തി അവരുടെ വയറു കീറി കുഞ്ഞിനെ പുറത്തെടുക്കാന്‍ നിര്‍ദ്ദേശിച്ചു; ഉടന്‍ ചെയ്താല്‍ കുഞ്ഞിനു വിഷം തീണ്ടുന്നതിനു മുന്‍പായി രക്ഷിക്കാമെന്നായിരുന്നു ചാണക്യന്റെ കണക്കുകൂട്ടല്‍. അത് ശരിയുമായിരുന്നു, നാമ മാത്രമായ അളവില്‍ വിഷം ഉള്ളില്‍ കടന്നുവെങ്കിലും കുഞ്ഞിനെ ജീവനോടെ പുറത്തെടുക്കുന്നതില്‍ ചാണക്യന്‍ വിജയിച്ചു. ഒരു തുള്ളി (ബിന്ദു) വിഷം ഉള്ളില്‍ കടന്ന നിലയില്‍ ജീവനോടെ കിട്ടിയ ആ കുഞ്ഞിനു ചാണക്യന്‍ ബിന്ദുസാരന്‍ എന്ന പേര്‍ നല്‍കി.

കാലം കടന്നു പോയി....നാട്ടില്‍ അതിരൂക്ഷമായ ക്ഷാമം കൊണ്ട് ജനം പൊറുതിമുട്ടി. രാജ്യത്തെ ക്ഷാമക്കെടുതികളില്‍ നിന്നും രക്ഷിക്കാന്‍ കഴിയാത്തതില്‍ ഖിന്നനായ ചന്ദ്രഗുപ്തന്‍ രാജ്യഭാരം മകന്‍ ബിന്ദുസാരനെ ഏല്‍പ്പിച്ചിട്ട് ജൈനമതം സ്വീകരിച്ച് രാജ്യത്തു നിന്നും പലായനം ചെയ്തു.

രാജ്യഭാരം ഏറ്റെടുത്ത ബിന്ദുസാരന്‍, അച്ഛന്റെ വലം കയ്യായിരുന്ന ചാണക്യനെ തന്നെ പ്രധാനമന്ത്രിയായി തുടരാന്‍ അനുവദിച്ചു. എന്നാല്‍ ബിന്ദുസാരന്റെ സഭയിലെ മറ്റൊരു മന്ത്രിയായിരുന്ന സുബന്ധുവിനു ചാണക്യന്റെ പ്രധാനമന്ത്രി പദവിയില്‍ നോട്ടമുണ്ടായിരുന്നു. ചാണക്യനെ മനസാ വെറുത്തിരുന്ന സുബന്ധു അദ്ദേഹത്തെ എന്ത് തന്ത്രം പ്രയോഗിച്ചും രാജാവില്‍ നിന്നും അകറ്റാന്‍ തക്കം പാര്‍ത്ത് കഴിഞ്ഞിരുന്നു. ഒരു അവസരം വീണുകിട്ടിയപ്പോള്‍ ബിന്ധുസാരന്റെ മാതാവ് മരണപ്പെടാന്‍ കാരണക്കാരന്‍ ചാണക്യനാണെന്ന് രാജാവിനെ ധരിപ്പിച്ചു. പൂര്‍ണ്ണ ഗര്‍ഭിണിയായിരുന്ന രാജ്ഞിയുടെ വയറു പിളര്‍ന്ന കഥ സുബന്ധു പൊടിപ്പും തൊങ്ങലും ചേര്‍ത്ത് ബിന്ദുസാരനു മുന്നില്‍ അവതരിപ്പിച്ചു. ഈ ഏഷണിയില്‍ വീണ ബിന്ദുസാരന്‍ കോപിഷ്ടനായി.

സംഭവങ്ങളുടെ ഗൌരവം മനസിലാക്കി ദു:ഖിതനായ ചാണക്യന്‍ തന്റെ ഭാഗം ന്യായീകരിക്കാന്‍ നില്‍ക്കാതെ തന്റേതായിട്ടുള്ള സകല സ്വത്തുക്കളും പാവങ്ങള്‍ക്ക് ദാനം ചെയ്ത ശേഷം മരണം വരെ നിരാഹാരമിരിക്കാന്‍ പുറപ്പെട്ടു. രാജ്യാതിര്‍ത്തിക്കു പുറത്ത് ചാണക വറളികളാല്‍ ഉണ്ടാക്കിയ ഒരു കൂമ്പാരത്തില്‍ ചാണക്യന്‍ നിരാഹാരം അനുഷ്ടിക്കാന്‍ തുടങ്ങി.

ഇതിനിടെ കൊട്ടാര വൈദ്യന്മാരില്‍ നിന്നും സംഭവത്തിന്റെ യാഥാര്‍ത്ഥ്യം മനസിലാക്കിയ ബിന്ദുസാരന്‍ പശ്ചാത്താപ വിവശനായി നിരഹാര വേദിയിലെത്തി ചാണക്യനോട് മാപ്പപേക്ഷിച്ച് തിരിച്ചുവരാന്‍ അഭ്യര്‍ത്ഥിച്ചു, പക്ഷെ ചാണക്യന്‍ അതിനു കൂട്ടാക്കാതെ തന്റെ തീരുമാനത്തില്‍ ഉറച്ചു നിന്ന്, നിരാഹാരം തുടര്‍ന്നു. ദൌത്യം പരാജയപ്പെട്ട ബിന്ദുസാരന്റെ കോപം മുഴുവന്‍ സുബന്ധുവിനോടായി. കൊട്ടാരത്തില്‍ തിരിച്ചെത്തിയ ബിന്ദുസാരന്‍, സുബന്ധുവിനെ വിളിപ്പിച്ച് എത്രയും വേഗം മാപ്പപേക്ഷിച്ച് ചാണക്യനെ കൊട്ടാരത്തില്‍ തിരിച്ചെത്തിക്കുവാന്‍ ആജ്ഞാപിച്ചു. ആജ്ഞ നടപ്പാക്കിയില്ലെങ്കില്‍ സുബന്ധുവിനെ വധിക്കാനും ഉത്തരവിട്ടു.

ചാണക്യന്റെ കൊട്ടാരത്തിലേക്കുള്ള തിരിച്ചു വരവ് ഇഷ്ടപ്പെടാത്ത സുബന്ധു ഏത് വിധത്തിലും അദ്ദേഹത്തെ ഇല്ലായ്മ ചെയ്യാന്‍ തീരുമാനിച്ചു. ഇതിനായി സുബന്ധു കരു നീക്കം ആരംഭിച്ചു. ചാണക്യന്‍ തിരിച്ചു വരാന്‍ സമ്മതിച്ചുവെന്നും അദ്ദേഹത്തെ എതിരേല്‍ക്കാന്‍ വന്‍ സ്വീകരണ ചടങ്ങ് സംഘടിപ്പിക്കണമെന്നും സുബന്ധു, ബിന്ദുസാരനെ ധരിപ്പിച്ചു. തുടര്‍ന്ന് രാജ്യം ചാണക്യനെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പില്‍ മുഴുകി. ഈ അവസരത്തില്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ ചാണക്യന്റെ നിരാഹാര വേദിയിലെത്തിയ സുബന്ധു ഒരു തീപ്പന്തം പര്‍ണ്ണശാലക്ക് നേരെ എറിഞ്ഞു. ചാണക വറളികൂനയില്‍ ധ്യാനനിമഗ്നനായിരുന്ന ചാണക്യന് അപകടം കണ്ടറിയാന്‍ സാധിച്ചില്ല. ചാണക വറളി കൂന തീപിടിച്ച് ആളിക്കത്താന്‍ തുടങ്ങി. നീണ്ട നാളത്തെ നിരഹാര വ്രതത്താല്‍ ക്ഷീണിതനായിരുന്ന ചാണക്യന് അഗ്നിയില്‍ നിന്നും രക്ഷപ്പെടാന്‍ സാധിച്ചില്ല. മൌര്യ സാമ്രാജ്യത്തിന്റെ മഹാമന്ത്രിയായിരുന്ന ചാണക്യന്‍ അങ്ങനെ അഗ്നിയില്‍ വെന്ത് വെണ്ണീറായി.

ശത്രുവിനെ നശിപ്പിക്കുമ്പോള്‍ പൂര്‍ണ്ണമായും നശിപ്പിക്കുക എന്ന ചാണക്യന്റെ തന്നെ തന്ത്രത്തെ അക്ഷരാര്‍ത്ഥത്തില്‍ നടപ്പിലാക്കുന്നതില്‍ സുബന്ധു വിജയിച്ചു.!

Comments

Popular posts from this blog

കഥകളിയുടെ ചരിത്രം, ഐതീഹ്യം , ആചാരം, വേഷം

കഥകളിയിലെ ദൃശ്യചാരുത കഥകളി മുദ്രകളിലൂടെ

ഭാരതീയ ഭാഷകളിലെ ആദ്യത്തെ യാത്രാവിവരണ ഗ്രന്ഥം : വർത്തമാന പുസ്ത്കം.., പാറേമ്മാക്കൽ ഗോവർണദോർ